Wednesday, October 3, 2012

ഇന്ത്യയിലെ ഫുട്ബോള്‍ പ്രതിഭാശാല പൂട്ടിയോ?

2012 നെഹ്‌റു കപ്പ് നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം 
ആഫ്രിക്കന്‍ സിംഹങ്ങളായ കാമറൂണിന്‍റെ കിരീടമോഹങ്ങള്‍ തകര്‍ത്ത്‌ നെഹ്‌റു കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ ഹാട്രിക്‌ വിജയഭേരി നാം കണ്ടു. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു തലക്കെട്ട്‌ ഇവിടെ ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കും. ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍റെ  75êÞ¢ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നെഹ്‌റു കപ്പിലെ ഹാട്രിക്‌ കിരീടം കൊണ്ട് ടീം ഇന്ത്യ തിലകക്കുറി ചാര്‍ത്തിയപ്പോള്‍ പ്രത്യേകിച്ചും.  ഡല്‍ഹിയില്‍ ടീം ഇന്ത്യ കിരീടം ഉയര്‍ത്തുമ്പോള്‍ ഒരു മലയാളി കളിക്കാരന്‍ പോലും ടീമിലെ റിസേര്‍വ് ബെഞ്ചില്‍ പോലും ഇല്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഒരു കാലത്ത്‌ ഇന്ത്യന്‍ ഫുട്ബോളിന്‍റെ  പ്രതിഭാശാലയായിരുന്നു കേരളം. ഇന്ന് എന്ത് പറ്റി ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രതിഭാ ഫാക്ടറിക്ക്?

ഡച്ചുകാരന്‍ കോച്ച് കോവര്‍മാന്‍സിന്‍റെ കീഴില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണ്. ഇന്ത്യയുടെ പഴയ കിക്ക്‌ ആന്‍ഡ്‌ റണ്‍ ശൈലി വിട്ട് മനോഹരമായ പാസിംഗ് ഗെയിം കൂടി കണ്ട ഒരു ടൂര്‍ണമെന്ടായിരുന്നു ഇത്തവണത്തെ നെഹ്‌റു കപ്പ്. ടോട്ടല്‍ ഫുട്ബോളിന്‍റെ വക്താക്കളായ ഹോളണ്ടില്‍ നിന്നും വന്ന പുതിയ കോച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ സമൂലമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചപ്പോള്‍ അതിന്‍റെ ഗുണഭോക്താവാവാന്‍ ഒരു മലയാളി താരം പോലുമില്ല എന്നത് കേരളത്തിലെ കായിക ഭരണകര്‍ത്താക്കന്മാര്‍ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. 

ഇന്ത്യന്‍ നായകന്‍ സുനില്‍ ചെത്രിയും, കോച്ച് കിം കോവര്‍ മാന്‍സും
എന്തുപറ്റി കേരളത്തിനെന്ന എന്നെപ്പോലെയുള്ള കാല്‍പന്തു കളിയെ സ്നേഹിക്കുന്നവരുടെ ചോദ്യത്തിന് ആരുത്തരം പറയും?. നിലച്ചുപോയ ടൂര്‍ണമെന്റുകളുടെ ഓര്‍മ്മകളും, കുറെ നല്ല കളിക്കാരെ കുറിച്ചുള്ള മേനിപറച്ചിലുമല്ലാതെ എന്തുണ്ട് കേരളത്തിന്?. ഓരോ സന്തോഷ്‌ ട്രോഫിക്കും കേരളം പോകുമ്പോള്‍ കേട്ടുതുടങ്ങുന്നത് ഐ.എം വിജയനടക്കമുള്ള പഴയ താരങ്ങളുടെ കഴിവിനെ കുറിച്ചുള്ള കഥകളാണ്.  1973-ല്‍ റെയില്‍വേസിനെ പരാജയപ്പെടുത്തി ക്യാപ്റ്റന്‍ മണിയുടെ നേതൃത്വത്തില്‍ കേരളം സന്തോഷ്‌ ട്രോഫിയില്‍ ജേതാക്കളായത് മുതല്‍ തുടങ്ങും ചരിത്രം പറച്ചില്. സേവിയര്‍ പയാസിന്‍റെ, എന്‍.എം. നജീബിന്‍റെ, വി.പി. സത്യന്‍റെ, ഷറഫലിയുടെ, പാപ്പച്ചന്‍റെ, ചാക്കോയുടെ, ഐ.എം. വിജയന്‍റെ, വി.പി. ഷാജിയുടെ, ജോപോള്‍ അഞ്ചേരിയുടെ കാലം വരെയുള്ള കഥകള്‍ നാം കേള്‍ക്കും. സന്തോഷ്‌ ട്രോഫി കളിക്കാനായി തട്ടിക്കൂട്ടിയെടുക്കുന്ന ടീമിന്‍റെ ഏക ഉത്തേജക മരുന്നാണ് ഈ കഥകള്‍. പക്ഷെ സമ്പന്നാമായ ഭൂതകാലം കളിക്കളത്തില്‍ തെല്ലും സഹായിക്കില്ല എന്ന തിരിച്ചറിവാണ്‌ ഈയിടെ നടന്ന സന്തോഷ്‌ ട്രോഫികള്‍ നമുക്ക് നല്‍കിയത്.

ഐ.എം വിജയന്‍റെ കുതിപ്പ് 
കേരളത്തിനു പിഴക്കുന്നത് എവിടെയാണ്?. മലപ്പുറം പോലെയുള്ള ഫുട്ബോളിനെ നെഞ്ചോട് ചേര്‍ത്ത നാടുകളില്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. പക്ഷെ അവരെ അന്താരാഷ്‌ട്ര നിലവാരത്തിലെക്കെത്തിക്കാന്‍ ഇന്നത്തെ കായിക ഭരണകൂടത്തിനു കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളം ദേശീയ ഫുട്ബോളില്‍ വ്യക്തമായ മേല്‍ക്കോയ്മ നേടിയിരുന്നത് കേരളത്തിന്‌ സ്വന്തമായി ടീമുകള്‍ ഉണ്ടായിരുന്ന കാലത്താണ്. പ്രീമിയര്‍ ടയേര്‍സും, കേരള പോലീസും, എസ്.ബി.ടി യും, ടൈറ്റാനിയവും, കെല്‍ട്രോനും, എഫ്. സി കൊച്ചിനുമൊക്കെ സജീവമായിരുന്ന കാലത്ത് ദേശീയ തലത്തില്‍ കേരള ഫുട്ബോള്‍ പ്രതിഭകളാല്‍ സമ്പന്നമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി ഒന്ന് എടുത്തു നോക്കൂ. മികച്ച രീതിയില്‍ കളിക്കുന്ന കളിക്കാരുള്ള എത്ര ക്ലബ്ബുകള്‍ കേരളത്തിലുണ്ട്?. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ്‌ ആയിരുന്ന എഫ്.സി കൊച്ചിന് സംഭവിച്ചത് തന്നെയല്ലേ ഇന്ന് വിവാ കേരളയ്ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പുതിയ മാനേജ്മെന്റിനു കീഴില്‍ ഐ - ലീഗ് കളിച്ച അവര്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. ഇന്ന് നമ്മുടെ ദേശീയ ലീഗില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ സംജാതമായതിനു ഉത്തരവാദികള്‍ ആരാണ്?.

എഫ്.സി കൊച്ചിന്‍ ടീം അതിന്‍റെ സുവര്‍ണ്ണ കാലത്ത് 
കേരളത്തില്‍ ഇപ്പോഴുള്ള മികച്ച താരങ്ങളെ കുറിച്ച് ധാരനയുണ്ടാക്കാനും അവരുടെ കഴിവുകളും കുറവുകളും കണ്ടെത്തി തന്ത്രങ്ങള്‍ രൂപപ്പെടുത്താനും പരിശീലകര്‍ക്കും സാധിക്കുന്നില്ല.  പക്ഷെ അവരെ മാത്രം കുറ്റം പറഞ്ഞത് കൊണ്ടും കാര്യമില്ല. കെ.എഫ്.എ യുടെ പദ്ധതികളിലാണ് സമൂലമായ മാറ്റം കൊണ്ടുവരേണ്ടത്. സന്തോഷ്‌ ട്രോഫിക്കുള്ള പരിശീലകനെ  ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന്‍റെ രണ്ടു മാസം മുമ്പ്‌ നിയമിക്കുന്ന രീതി മാറണം. ഈയിടെ കോച്ച് എം.എം ജേക്കബ്‌ അഭിപ്രായപ്പെട്ടത് പോലെ ചുരുങ്ങിയത് ഒരു വര്‍ഷം മുമ്പെങ്കിലും നിയമിക്കണം. ഈ കാലയളവിനുള്ളില്‍ കളികള്‍ കണ്ട് കൊച്ചിന് കളിക്കാരെ കണ്ടെത്താനാവും. ഇവിടെയെല്ലാം ചടങ്ങിനു വേണ്ടി ചെയ്തു തീര്‍ക്കുന്ന കെ.എഫ്.എ മിഴി തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

നമ്മുടെ ഫുട്ബോളും നമ്മുടെ താരങ്ങളും നമ്മളില്‍ നിന്ന് അകന്നു പോയി. ഇത് തന്നെയാണ് കേരള ഫുട്ബോളിന് സംഭവിച്ച ദുരന്തങ്ങളിലൊന്ന്. മുന്‍ കാലങ്ങളില്‍ കേരളത്തിന്‍റെ ടീമില്‍ ഇടം കിട്ടുക എന്നത് ഒരു താരത്തിന്‍റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു.  ആ കാലങ്ങളിലെ കളിക്കാരുടെ പേരുകള്‍ ഇന്നും വള്ളിപുള്ളി വ്യത്യാസമില്ലാതെ നമുക്ക് പറയാന്‍ കഴിയും. ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസിലെയും 1992 ലെയും   1993 ലെയും സന്തോഷ്‌ ട്രോഫി നേടിയ  കേരള ടീമിലെയും താരങ്ങള്‍ ആരൊക്കെയാണെന്ന് ഓര്‍ത്ത്‌ നോക്കിയേ. എന്‍റെ കുട്ടിക്കാലത്ത്  നടന്ന സംഭവങ്ങളായിട്ട് കൂടി ആ പേരുകള്‍ മറന്നിട്ടില്ല.  ചാക്കോ, യു. ഷറഫലി, സത്യന്‍, പാപ്പച്ചന്‍, കുരികേഷ്‌ മാത്യു, ഹര്‍ഷന്‍, മാത്യു വര്‍ഗീസ്‌, രാജീവ്‌ കുമാര്‍, അജിത്‌ കുമാര്‍, വിജയന്‍ തുടങ്ങിയവരെയൊന്നും ഒരു കാലത്തും മലയാളികള്‍ മറക്കില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആവര്‍ത്തിക്കപ്പെട്ട കേരള താരങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അത് എളുപ്പമാവില്ല.  അതാണ്‌ ഞാന്‍ പറഞ്ഞത് നമ്മുടെ ഫുട്ബോളും നമ്മുടെ കളിക്കാരും നമ്മളില്‍ നിന്ന് അകന്നു പോയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഒന്നടങ്കം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും, ജര്‍മന്‍ ബുണ്ടസ് ലീഗയെയും, സ്പാനിഷ് ലാലീഗയെയും, ഇറ്റാലിയന്‍ സീരി - എ യുമൊക്കെ ആശ്രയിച്ചു രാത്രിയിലെ ഉറക്കം ഒഴിവാക്കി പകലുറങ്ങുന്നവരായി മാറിയത്‌..

1992 - ലെ സന്തോഷ്‌ ട്രോഫി നേടിയ കേരള ടീം വി.പി സത്യന്‍റെ നേതൃത്വത്തില്‍ വിജയാഹ്ലാദം നടത്തുന്നു.
താഴെത്തട്ട് മുതലുള്ള ഫുട്ബോള്‍ വികസനമാണ് കെ.എഫ്.എ ലക്‌ഷ്യം വെക്കേണ്ടത്.  മണിക്കൂര്‍ തോറും പ്രഖ്യാപനം നടത്തുന്ന നമ്മുടെ കായിക മന്ത്രിക്ക്‌ ഒരു ഫുട്ബോള്‍ അക്കാദമിയെ കൂടി ആ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുത്തിക്കൂടെ.  കൊച്ചിയില്‍ അംബേദ്കറുടെ പേരിലുള്ള സ്റ്റേഡിയം, കോട്ടയത്തെ നാഗമ്പടം നെഹ്‌റു സ്റ്റേഡിയം, തിരുപനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയം ഇവയൊക്കെ ഇന്ന് പൊതുപരിപാടികള്‍ക്കായി വിട്ടുകൊടുക്കുന്നത് തുടര്‍ക്കഥയായതോടെ കായിക താരങ്ങള്‍ക്ക് അന്യമാവുന്നു. മൈതാനം കായിക താരങ്ങളുടെ പരിശീലനത്തിന് നല്‍കുന്നതിനേക്കാള്‍ അധികൃതര്‍ക്ക്‌ താല്‍പര്യം മറ്റു പൊതുപരിപാടികള്‍ക്ക് നല്‍കുന്നതിലാണ്. 


ഓണാഘോഷത്തോട് അനുബന്ധിച്ച് ഏകദേശം ഒരാഴ്ചയോളം ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തിയത് കോട്ടയത്തെ നെഹ്‌റു സ്റ്റേഡിയാത്തിലായിരുന്നു. സ്റ്റേഡിയത്തിന് നടുവിലായി കാറുകള്‍ ഇട്ടതോടെ ഫുട്ബോള്‍ പരിശീലനം പൂര്‍ണ്ണമായും നിലച്ചു.   ഈ ദിവസങ്ങളില്‍ കായികതാരങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പോലും നിഷേധിച്ച അവസ്ഥയായിരുന്നു. നഗരത്തില്‍ കാര്‍മേളകള്‍ നടത്താനും, ഹെലികോപറ്റര്‍ ഇറക്കാനും മറ്റു നിരവധി സ്ഥലങ്ങള്‍ ഉള്ളപ്പോഴാണ് കായിക കേരളത്തിന്‍റെ കുതിപ്പിന് കരുത്താവേണ്ട പുത്തന്‍ താരങ്ങളുടെ പരിശീലനം മുടക്കുന്ന മേളകളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.  സ്പോര്‍ട്സ്‌ പരിപാടികള്‍ക്കല്ലാതെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കെ സ്റ്റേഡിയം വിട്ടുനല്‍കാവൂ എന്നതാണ് വ്യവസ്ഥ. എന്നാല്‍ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. ഫുട്ബോളിന്‍റെ ഈറ്റില്ലമായ മലബാറിലെ പല ഗ്രൗണ്ട്കളും മയക്കുമരുന്ന് കച്ചവടക്കാരുടെയും ലൈംഗികത്തൊഴിലാളികളുടെയും കേന്ദ്രമായി കിടക്കുന്നു. ആയിരം സ്റ്റേഡിയങ്ങളുണ്ടാക്കുകയല്ല ഉള്ള സ്റ്റേഡിയം നന്നായി നോക്കുക എന്നതാണ് കായികരംഗത്തെ ആദ്യ ബാലപാഠം. 



അംബേദ്‌കര്‍ സ്റ്റേഡിയം 

നമ്മുടെ ഫുട്ബോള്‍ രക്ഷപ്പെടണമെങ്കില്‍ വളരെ മികച്ച ഭൌതിക ഘടന ആവശ്യമുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ഭരണപരമായ സംവിധാനം വേണം. വിദേശ രാജ്യങ്ങളിലെ പോലെ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കോര്‍പറേറ്റുകളുടെ ഭാഗത്ത്‌ നിന്നും നല്ല പിന്തുണ ലഭിക്കണം. എങ്കില്‍ മാത്രമേ ഫുട്ബോള്‍ വികസനം സാധ്യമാവുകയുള്ളൂ.

ഫുട്ബോള്‍ കളിക്കാന്‍ താല്‍പര്യമുള്ള കുട്ടികളെ അഞ്ചാം വയസ്സില്‍ തന്നെ കണ്ടെത്തണം. സ്കൂള്‍ പഠനത്തോടൊപ്പം തന്നെ കളിക്കാനുള്ള അവസരമൊരുക്കുക. ഏഴു വയസ്സിനു താഴെയുള്ള വിഭാഗം മുതല്‍ ഔദ്യോഗിക മത്സരങ്ങളുണ്ട്. ക്ലബ്ബുകള്‍ ഇതിനായി അക്കാദമികള്‍ തുടങ്ങണം. രണ്ടു വര്‍ഷം ഈ കുട്ടികളെ വിലയിരുത്തുക. കഴിവുള്ളവരെ നിലനിര്‍ത്തുക അല്ലാത്തവരെ മടക്കിയയക്കുക. ലോകത്ത് വിജയം കൈവരിച്ചിട്ടുള്ള പ്രമുഖ ക്ലബ്ബുകളെല്ലാം അവലംബിച്ച് കൊണ്ടിരിക്കുന്ന ശൈലിയാണിത്. ഈ ആശയം പ്രായോഗികമാക്കി വിജയം കൈവരിച്ച പ്രമുഖ ക്ലബ്ബാണ് സ്പെയിനിലെ  ബാര്‍സിലോണ.  സാവിയും, മെസ്സിയും, പുയോളും, പിക്കെയും, പെഡ്രോയുമെല്ലാം ബാര്‍സയുടെ അക്കാദമിയില്‍ ആറാം വയസ്സ് മുതല്‍ ഒപ്പം കളിക്കുന്നു. ഇത് തന്നെയാണ് ലോകത്തേറ്റവും മനോഹരമായ പാസിംഗ് ഗെയിം കളിക്കുന്ന ബാര്‍സലോണയുടെ വിജയരഹസ്യം. സ്പെയിനില്‍ അത്തരം പദ്ധതികള്‍ ആവിഷകാരിച്ച് നടപ്പിലാക്കിയതിന്‍റെ ഫലമായിട്ടാണ് അവര്‍ ഇന്ന് ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരുമൊക്കെയായി ലോക ഫുട്ബോളിന്‍റെ അമരക്കാരായി മാറിയത്.



2011 -ല്‍ പുറത്തിറങ്ങിയ സെപ്റ്റ് ബാച്ച്

ഫുട്ബോളില്‍ മികവ് പുലര്‍ത്തുന്ന കൊച്ചു കുട്ടികളെ  കണ്ടെത്തി പരിശീലനം നല്‍കുന്നതില്‍ സജീവമായി രംഗത്തുള്ള സെപ്റ്റ് (Sports and Education Promotion Trust) ഇന്ത്യയില്‍ ഇതിനകം തന്നെ അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഫിന്‍ലാന്റില്‍ നടന്ന കൊക്കക്കോള കപ്പ്‌ വിജയമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. സെപ്റ്റില്‍ ഏഴ് വര്‍ഷത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ   ആദ്യ ബാച്ചിലെ ഹനാന്‍ ജാവേദിനെയും, അനിസിനെയും, ലാസിം അലിയെയുമൊക്കെ ഭാവിയില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ നമുക്ക് കാണാം. ഇതില്‍ തന്നെ ജാവേദും, അനീസും ഫ്ലോറിഡയിലെ ഫുട്ബോള്‍ അക്കാദമിയില്‍ ഇപ്പോഴും പരിശീലനം നടത്തുന്നുണ്ട്. 2004 -ല്‍ അരുണ്‍ കെ. നാണുവിന്‍റെ നേതൃത്വത്തില്‍ ആറു ഫുട്ബോള്‍ പ്രേമികള്‍ തുടങ്ങിയ സംഘടനയാണ് സെപ്റ്റ്. അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. വിദേശത്ത്‌ പോയി പരിശീലനം നടത്താനും, വിദേശ കോച്ചുകളെ ഇവിടെ കൊണ്ടുവരാനുമൊക്കെ അധികൃതരുടെ ഭാഗത്ത് നിന്ന് സെപ്റ്റിനു ആവശ്യമായ സഹായങ്ങള്‍ നല്‍കേണ്ടതായിട്ടുണ്ട്.

എന്ത് പറ്റി മലയാളനാടിന്‍റെ ടൂര്‍ണമെന്റുകള്‍ക്ക്? നാഗ്ജി, ചാക്കോള, ശ്രീനാരായണ, സിസേര്‍സ് കപ്പ്, നെഹ്‌റു ട്രോഫി, കണ്ണൂരിലെ കോരന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ ട്രോഫി, തൃശൂരിലെ എന്‍.ഐ. ഡേവിഡ്‌ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അങ്ങനെ ഓര്‍മ്മകളായി മറഞ്ഞു പോയ എത്രയെത്ര ടൂര്‍ണമെന്റുകള്‍ ഉണ്ടായിരുന്നു. അതായിരുന്നു കേരള ഫുട്ബോളിന്‍റെ സുവര്‍ണ്ണകാലം. കോഴിക്കോട്ടെ മുള ഗാലറി മാറി മനോഹരമായ സ്റ്റേഡിയം വന്നു. പക്ഷെ കാല്‍പന്തു കളിയുടെ ചടുല സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം ഇന്നത്തെ കോഴിക്കോട്ടുകാര്‍ക്ക് ഭാഗ്യമില്ലാതെ പോയി.  ഈ അവസ്ഥക്ക് മാറ്റം വന്നെങ്കിലേ നമ്മുടെ കായിക സ്വപ്‌നങ്ങള്‍ പൂവണിയുകയുള്ളൂ. നിലച്ചു പോയ ടൂര്‍ണമെന്റുകള്‍ പുനസ്ഥാപിക്കാന്‍  അധികൃതരുടെ ഭാഗത്ത്‌ നിന്ന് ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ നമ്മുടെ പന്തിലും കാറ്റ്‌ നിറയുകയുള്ളൂ.



ഓര്‍മ്മകളായി മാറിയ തൃശൂരിലെ ഫുട്ബോള്‍ ടൂര്‍ണമെന്റ്
ഇന്ത്യ ഇന്ന് ഫുട്ബോളിന്‍റെ വലിയ വിപണിയായി വളര്‍ന്നു വരികയാണ്. ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ വിദേശ ക്ലബ്ബുകള്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ നായകന്‍ സുനില്‍ ചേത്രി പോര്‍ചുഗലിന്റെ മുന്‍നിര ക്ലബ്‌ ആയ സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ ചേക്കേറിയത് ഇത്തരം ശ്രമത്തിന്‍റെ ഭാഗമായി കാണാം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ കൈപിടിക്കാന്‍  ഫിഫ തയ്യാറാവുന്ന കാഴ്ചയാണ് നാം കാണുന്നത്.  ഇന്ത്യയിലെ ഫുട്ബോള്‍ വികസനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഫിഫ സെക്രടറി ജനറല്‍ ജെറോം വാല്‍ക്കം ഡല്‍ഹിയിലെത്തി ഫെഡറഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി.ഇന്ത്യന്‍ ഫുട്ബോളിന്‍റെ വരാനിരിക്കുന്ന നല്ല കാലത്തെ കുറിച്ച് ഫുട്ബോള്‍ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാല്‍വെയ്പ്പുകളാണിവ. എന്നാല്‍ ഇന്ത്യയില്‍ ഫുട്ബോളിന്‍റെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന സംസ്ഥാനമായ കേരളം മാത്രം ഇതിനോടെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നത് കാല്‍പന്തു കളിയെ സ്നേഹിക്കുന്ന കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശയുളവാക്കുന്നു.


നെഹ്‌റു കപ്പില്‍ കളിക്കാനെത്തിയ കാമറൂണിന്‍റെ കോച്ച് ഇമ്മാനുവല്‍ ഡുംബെ ബോസോവിന്‍റെ ഒരു അഭിമുഖം ഞാന്‍ കണ്ടിരുന്നു. "ലോക്കല്‍ ലയണ്‍സ്" എന്ന പേരിലറിയപ്പെടുന്ന ആശയമാണ് കാമറൂണിനെ ലോക ഫുട്ബോളിന്‍റെ ഭൂപടത്തില്‍ ശക്തരുടെ നിരയിലെത്തിച്ചത്. രാജ്യത്തിനു കളിക്കാന്‍ കൊതിക്കുന്ന കളിക്കാരെ പ്രാദേശിക ലീഗിലൂടെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയാണിത്. നാടുനിറയെ കളി.അവിടുത്തെ പ്രാദേശിക ലീഗുകളിലൂടെ തദ്ദേശീയരായ അനവധി താരങ്ങള്‍ വളര്‍ന്നു വരുന്നു. അങ്ങനെ വളര്‍ന്നു വന്ന താരമാണ് ലോക ക്ലബ്‌ ഫുട്ബോളിലെ വിലപിടിപ്പുള്ള താരങ്ങളിലൊരാളും, മുന്‍ ബാര്‍സലോണ താരവുമായ സാമുവല്‍ ഏറ്റു. ഇത്തരത്തില്‍ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പരിശീലനം നല്‍കി മത്സരങ്ങള്‍ക്കായി കായികമായും മാനസികമായും തയ്യാറാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നമ്മുടെ ഫുട്ബോള്‍ രക്ഷപ്പെടുകയുള്ളൂ.ഇന്ത്യന്‍ ഫുട്ബോളിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയി ഡച്ചുകാരന്‍ റോബര്‍ട്ട്‌ ബാനിനെ നിയമിച്ചത് ഇതിന്‍റെ ആദ്യപടിയായി കാണാം. 


റോബര്‍ട്ട് ബാന്‍ 
68കാരനായ ബാന്‍ ഈ പദവിക്ക് ഏറെ യോഗ്യനാണ്. 1981 -ല്‍ ഹോളണ്ടിന്‍റെ കോച്ചായിരുന്ന ബാന്‍ 2007- ല്‍ ഓസ്ട്രേലിയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയിരുന്നു. പി.എസ്.വി ഐന്തോവന്‍, ഫെയിനൂര്‍ഡ് തുടങ്ങിയ ലോക പ്രശസ്ത ക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാന്‍ ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ രണ്ടഭിപ്രായമില്ല. ബ്രസീലിന്‍റെ റൊണാള്‍ഡോ, ഹോളണ്ടിന്‍റെ മാര്‍ക്ക്‌ വാന്‍ബാസ്റ്റാന്‍, വാന്‍ പഴ്സി, ക്യുയിട്ട് തുടങ്ങിയ ലോകോത്തര താരങ്ങള്‍ ബാനിന്‍റെ ശിക്ഷണം ലഭിച്ചവരാണ്. നമുക്ക്‌ പ്രതീക്ഷിക്കാം കോവര്‍മാന്‍സും ബാനും ഇന്ത്യക്ക് ഭാഗ്യം കൊണ്ട് വരുമെന്ന് ഒപ്പം ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രതിഭാ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുമെന്നും. 








Sunday, September 16, 2012

കൂടംകുളം ആണവ പദ്ധതി നമുക്ക്‌ വേണോ?




തമിഴ്നാട്ടിലെ കൂടംകുളം ആണവകേന്ദ്രത്തിനെതിരെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും നടത്തിക്കൊണ്ടിരിക്കുന്ന സമരം നവരൂപം പ്രാപിച്ചിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് സ്വന്തം ജീവനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക ഒരു കാരണവശാലും തള്ളിക്കളയാനാവില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ രാജ്യതാല്‍പര്യം കണക്കിലെടുത്ത്‌ കൂടംകുളം ആണവോര്‍ജ്ജ പദ്ധതി നടപ്പിലാക്കണം എന്ന് പറയുന്നവരുടെ ഭാഷ്യവും, "ജലം രക്ഷിക്കൂ, ജീവന്‍ രക്ഷിക്കൂ" എന്ന മുദ്രാവാക്യം മുഴക്കി ആണവനിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ ഭാഷ്യവും നമുക്കൊന്ന് പരിശോധിക്കാം.

കൂടംകുളം പദ്ധതി എന്ത് കൊണ്ട് വേണ്ട?

പരിസ്ഥിതിക്കും മനുഷ്യ ജീവനും ഭീഷണി ഉയര്‍ത്തുന്ന പദ്ധതിയാണ് കൂടംകുളം ആണവപദ്ധതി എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ ഭാഷ്യം. കാന്‍സറും ജനിതക വൈകല്യങ്ങളും സൃഷ്ടിക്കുന്ന ഒരു ദുര്‍ഭൂതമാണ് ആണവനിലയത്തില്‍ നിന്നും കടലിലേക്ക്‌ തള്ളുന്ന മാലിന്യങ്ങളെന്നാണ് സമരക്കാരുടെ ഭാഷ്യം. ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം പരിസരവാസികള്‍ക്കും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കും. ഇന്ന് ലോകത്തുള്ള 205 രാജ്യങ്ങളില്‍ വെറും 31 രാജ്യങ്ങള്‍ മാത്രമാണ് വൈദ്യുതാവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉത്പാതിപ്പിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഏതു പദ്ധതിയും പ്രാവര്‍ത്തികമാക്കുമ്പോള്‍ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍, അപകട സാധ്യത, ദുരന്ത നിവാരണ നടപടി, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവ കണക്കിലെടുക്കണം. 


ലോകം മുഴുവന്‍ ആണവോര്‍ജ്ജത്തിലേക്ക് മാറുമ്പോള്‍ ഇന്ത്യക്ക് മാത്രം മാറി നില്‍ക്കാനാവില്ല എന്ന വാദവും കൂടംകുളം പദ്ധതിയെ എതിര്‍ക്കുന്നവര്‍ തള്ളിക്കളയുന്നു. ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ്‌, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടുന്നു. ജപ്പാനിലെ ഭൂപ്രകൃതിയുടെ പ്രത്യേകത കണക്കിലെടുത്ത് അവിടെ ആണവനിലയങ്ങള്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ വിധിയെഴുതി. ഫുകുഷിമയിലെ ന്യൂക്ലിയാര്‍ ദുരന്തം അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചു. ഫുകുഷിമയില്‍ നടന്നത് പോലെ തമിഴ്നാട്ടിന്‍റെ തീരപ്രദേശമായ കൂടംകുളത്തും സുനാമിപോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചു കൂടായ്കയില്ല. 1986 ഏപ്രില്‍ 26 നു റഷ്യയിലെ ചെര്‍ണോബിലുണ്ടായ ആണവ ദുരന്തവും ഈ പദ്ധതിയെ എതിര്‍ക്കുന്നവര്‍ എടുത്ത്‌ കാണിക്കുന്നു. ഈ ആണവദുരന്തത്തിന്‍റെ ഫലമായി ധാരാളം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞുപോയി. മനുഷ്യനും കന്നുകാലികള്‍ക്കും മുതല്‍ കൂനുകള്‍ക്കും രോഗാണുക്കള്‍ക്കും വരെ ജനിതക മാറ്റം വരുത്തിവെച്ച ദുരന്തമായിരുന്നു അത്. 
1986 -ല്‍ ദുരന്തം ഉണ്ടായ ചെര്‍ണോബിലെ പ്ലാന്റ്

2011 മാര്‍ച്ച് 11 നു ജപ്പാനിലെ ഫുക്കുഷിമയില്‍ ലോകത്തെ നടുക്കിക്കൊണ്ട് ദുരന്തം ആവര്‍ത്തിച്ചു. ഭൂകമ്പവും സുനാമിയും മൂലം അവിടുത്തെ മൂന്നു റിയാക്ടറുകള്‍ അപകടത്തില്‍പ്പെട്ടു.

ഫുകുഷിമ ദുരന്ത ദൃശ്യം

കൂടംകുളം എന്ന സ്ഥലം ആണവപദ്ധതിക്ക് അനുയോജ്യമല്ല എന്നതാണ് മറ്റൊരു വാദം. തമിഴ്നാട്ടിലെ കൂടംകുളം നിലനില്‍ക്കുന്ന പ്രദേശം ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ്. അത്യപൂര്‍വ്വമായ അഗ്നിപര്‍വ്വത സാധ്യതയും ഉണ്ടെന്നു പറയപ്പെടുന്നു. പദ്ധതിപ്രദേശത്തിന്‍റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമിക്കടിയില്‍ പാറകള്‍ ഉരുകി ഒലിക്കുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.  2004-ലെ സുനാമി ദുരന്തം നടന്ന പ്രദേശങ്ങളും കൂടംകുളത്ത് നിന്നും ഏറെ അകലെയുമല്ല. 

തീരപ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നതാണ് മറ്റൊരു സുപ്രധാന വാദം. ഇത് ഏറെക്കുറെ ശരിയുമാണ്. വിദേശ രാജ്യങ്ങളോ തീവ്രവാദ സംഘടനകളോ കടല്‍മാര്‍ഗ്ഗം ആണവനിലയത്തെ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 



കൂടംകുളം പദ്ധതി എന്ത് കൊണ്ട് വേണം?


എല്ലാ ദിവസവും സൂര്യന്‍ പ്രകാശിക്കുന്നു. ഈ പ്രപഞ്ചത്തിലെ നക്ഷത്രങ്ങള്‍ ജ്വലിക്കുന്നു. ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൂടിച്ചേരുന്നതിന്‍റെ ഫലമായി ഉദ്പാതിപ്പിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഈ പ്രപഞ്ചസത്യങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തുന്നത്. നിയന്ത്രണ വിധേയവും സുരക്ഷിതവുമായ അണുവിഘടനം നടത്തിയാണ് ആണവനിലയങ്ങളില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. യുറേനിയം പോലെയുള്ള വലിയ ആറ്റങ്ങള്‍ വിഘടനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജമാണ് ആണവോര്‍ജ്ജം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യാനാണ് ആദ്യമായി ഈ അമൂല്യ ശാസ്ത്രീയ കണ്ടുപിടുത്തത്തെ മനുഷ്യന്‍ ഉപയോഗിച്ചത്. അതിസൂക്ഷ്മമായ പരമാണുവിന്‍റെ അമൂല്യമായ ഊര്‍ജ്ജത്തെ കണ്ടെത്തിയ വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ അവനെതിരെ തന്നെ അതുപയോഗിച്ചു. 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ആണവോര്‍ജ്ജം മനുഷ്യ നന്മയ്ക്ക് എന്ന മുദ്രാവാക്യം ലോകം മുഴുവന്‍ മുഴങ്ങി കേട്ടത്. ഈ മുദ്രാവാക്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന്‍റെ ഫലമായി വൈദ്യുതി ഉല്പാദനത്തിനായി ധാരാളം ന്യൂക്ലിയര്‍ റിയാക്ടറുകള്‍ ലോകമെമ്പാടും സ്ഥാപിക്കുകയുണ്ടായി. അങ്ങനെ ആണവനിലയങ്ങളില്‍ നിന്നും ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജ ഉല്‍പാതനം രാഷ്ട്ര വികസനത്തിന്‍റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറി. ഒരു രാജ്യത്ത് അനിവാര്യമായ വികസനം സാധ്യമാകണമെങ്കില്‍ ആ രാജ്യത്തിനാവശ്യമായ ഊര്‍ജ്ജ ലഭ്യത അത്യാന്താപേക്ഷിതമാണ്. 

ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല. രാജ്യം അതിരൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അനിവാര്യമായ നമ്മുടെ രാജ്യത്തിന്‍റെ വികസനത്തിന്‌ ഊര്‍ജ്ജ ദൌര്‍ലഭ്യം ഒരു വിലങ്ങുതടി തന്നെയാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജോപഭോഗം കൂടംകുളം പോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യപുരോഗതിക്ക് ഉതകുന്ന ഇത്തരം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി ഊര്‍ജ്ജ പ്രതിസന്ധി അകറ്റിയില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്‍റെ വളര്‍ച്ച പിന്നോട്ട് പോകുമെന്നതില്‍ സംശയമില്ല. 

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് പിന്നോട്ടടിക്കുന്നതിനെതിരെ അലമുറയിടുന്നവരും, പവര്‍ക്കട്ട് വരുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവരും രാജ്യത്തിന്‍റെ ഊര്‍ജ്ജോല്പാദനത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ആ പദ്ധതിയുടെ രാജ്യതാല്‍പര്യം  അടക്കമുള്ള എല്ലാ വശങ്ങളും വിശദമായി അവലോകനം ചെയ്യാതെ  സമരമുറകളുമായി മുന്നോട്ടു പോകുന്നത് നമ്മുടെ രാജ്യത്തെ പിന്നോട്ടടിപ്പിക്കാനേ സഹായിക്കുകയുള്ളൂ. 

വൈദ്യുതി എത്താത്ത എത്രയെത്ര ഗ്രാമങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. ചേരിപ്രദേശങ്ങളില്‍ പ്രകൃതിയോട് മല്ലിട്ട് കൊണ്ട് മരിച്ചു ജീവിക്കുന്ന എത്രയെത്ര പാവപ്പെട്ടവരുണ്ട് നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്. നിസ്സഹായരും നിരാലംബരുമായ ഈ പാവപ്പെട്ട ജനങ്ങള്‍ എന്നും വെട്ടവും വെളിച്ചവും കാണാതെ ഇരുട്ടറയില്‍ തന്നെ കഴിഞ്ഞാല്‍ മതിയോ? അവര്‍ക്കും വേണ്ടേ നരകയാതനകളില്‍ നിന്നും ഒരു മോചനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാവണമെങ്കില്‍ ഇത്തരം ഊര്‍ജ്ജ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു. 

എല്ലാ സുരക്ഷാ മാനദണ്ടങ്ങളും പാലിച്ചു കൊണ്ട് അതീവ ജാഗ്രതയോടു കൂടി പ്രവര്‍ത്തിപ്പിച്ചാല്‍ ആണവോര്‍ജ്ജം നമുക്ക് ലഭിക്കാവുന്ന ചിലവ് കുറഞ്ഞ ഊര്‍ജ്ജസ്രോതസ്സാകുന്നു. 

ഇന്ത്യയുടെ വൈദ്യുതോല്പാത്തനത്തിന്‍റെ മുഖ്യ സ്രോതസ്സ് താപവൈദ്യുത നിലയങ്ങലാണ്. ഈ നിലയങ്ങള്‍ വന്‍തോതില്‍ വാതകങ്ങള്‍ പുറത്ത് വിടുന്നു. ഈ ഹരിത ഗൃഹ വാതകങ്ങള്‍ ആഗോള താപനത്തിന് വരെ കാരണമാകുന്നു. ആണവ നിലയത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് അവ പുറംതള്ളുന്ന ആണവ മാലിന്യങ്ങളാണ്. അങ്ങനെയാണെങ്കില്‍ ആഗോളതാപനത്തിന്‍റെ പ്രധാന ഹേതുവായ താപനിലയങ്ങളും എതിര്‍ക്കപ്പെടേണ്ടത് തന്നെ. താപ നിലയങ്ങളില്ലാത്ത ഇന്ത്യയെ ഇന്നത്തെ സാഹചര്യത്തില്‍ ഒന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. 

ചെര്‍ണോബിലും ഫുകുഷിമയിലും ഉണ്ടായിട്ടുള്ള ന്യൂക്ലിയര്‍ ദുരന്തം നമുക്ക് മറക്കാന്‍ കഴിയില്ല. പക്ഷെ ആ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അവയൊക്കെ തരണം ചെയ്യുന്ന രീതിയിലുള്ള സുരക്ഷാ സിസ്റ്റം നടപ്പിലാക്കുകയാണെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടംകുളം പദ്ധതി യാഥാര്‍ത്യമാക്കാവുന്നതാണ്. ജപ്പാനും ജര്‍മ്മനിയുമൊക്കെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നു എന്ന് പറയുമ്പോഴും ഫ്രാന്‍സ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ആഭ്യന്തര ഊര്‍ജ്ജ ഉത്പാതനത്തിന്‍റെ 75 ശതമാനവും ആണവനിലയങ്ങളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. 
The nuclear power plant in Belleville sur Loire, France.

കാറ്റ്, സൗരോര്‍ജ്ജം എന്നിവയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഒരു സ്ഥിരതയുമില്ല. ഇവയില്‍ നിന്നൊക്കെ വ്യാവസായിക അടിസ്ഥാനത്തില്‍ ഊര്‍ജ്ജം ഉത്പാതിപ്പിച്ച് ജനോപകാരപ്രധമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ ഇനിയും സമയം എടുക്കും. ഇതൊന്നും അത്ര എളുപ്പവുമല്ല. പിന്നെയുള്ളത് ജലവൈദ്യുത പദ്ധതികളാണ്. മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ ഇവിടങ്ങളില്‍ നിന്നും ഉത്പാതിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു.

ഇറക്കുമതി ചെയ്ത ആണവനിലയങ്ങള്‍ പാടില്ല എന്നത് അംഗീകരിക്കാം. സുരക്ഷാകാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവുകയും ചെയ്യരുത്. ഒന്നിലധികം ഇറക്കുമതി റിയാക്ടരുകളുള്ള ആണവപാര്‍ക്ക്‌ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കൂടംകുളത്ത് സ്ഥാപിച്ചിട്ടുള്ള ഈ രണ്ട്‌ റിയാക്ടറുകള്‍ വ്യത്യസ്തമായ വിഭാഗത്തില്‍പ്പെട്ടവയാണ്. 

ഇന്ത്യ - അമേരിക്ക ആണവകരാറിനു എത്രയോ മുമ്പ്‌ റഷ്യയില്‍ നിന്നും വാങ്ങിയതാണ് ഈ റിയാക്ടറുകള്‍.. ഇവ സ്ഥാപിക്കാനുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 15000 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു. അത്കൊണ്ട് തന്നെ ഈ വൈകിയ വേളയില്‍ ആണവനിലയങ്ങള്‍ അടച്ചിടണം എന്ന് പറയുന്നത് പ്രായോഗികമല്ല. അത് തീര്‍ച്ചയായും രാജ്യ താല്പര്യത്തിന് എതിര് തന്നെയാണ്. 

പല സാമൂഹിക വിഷയങ്ങളിലും സമരപ്പന്തലില്‍ മുന്‍നിരയിലുണ്ടാകാറുള്ള സി.പി.എം പോലും കൂടംകുളം വിഷയത്തില്‍ രാജ്യതാല്പര്യം മുന്‍നിര്‍ത്തി പ്രായോഗിക നിലപാടാണ് കൈകൊണ്ടിട്ടുള്ളത് എന്ന കാര്യം ശ്രദ്ദേയമാണ്. ഇവിടെയാണ്‌ വിദേശ എന്‍. ജി.ഒ കളുടെ സഹായം സമരക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ ആരോപണത്തിന്‍റെ പ്രസക്തി. ഇന്നലെ നടന്ന പത്രസമ്മേളനത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡ ഇക്കാര്യം പറയുകയും ചെയ്തു.

എങ്ങനെ പരിഹരിക്കാം?

1986 ല്‍ ചെര്‍ണോബില്‍ നടന്നതിനു സമാനമായ ഒരു ദുരന്തം വര്‍ഷങ്ങള്‍ക്കു ശേഷം ഫുക്കുഷിമയില്‍ ആവര്‍ത്തിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് എന്ന സമരക്കാരുടെ വാദം വളരെ പ്രസക്തമാണ്. ജനങ്ങളുടെ ഭീതി അകറ്റണമെങ്കില്‍  ഈ രണ്ടു ദുരന്തങ്ങളെയും പഠനവിധേയമാക്കേണ്ടതുണ്ട്. ഈ ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അതിനൂതനമായ സുരക്ഷാ സംവിധാനങ്ങള്‍ ഡിസൈന്‍ ചെയ്തു കൊണ്ടായിരിക്കണം റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. 

ഇന്ന് ലോകത്ത്‌ നിലവിലുള്ളവയില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ നിലയമാണ് കൂടംകുളം ആണവനിലയമെന്ന റഷ്യയുടെയും കേന്ദ്ര സര്‍ക്കാറിന്‍റെയും അവകാശ വാദങ്ങളെ ശാസ്ത്രീയമായ അടിത്തറയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഭൂകമ്പവും സുനാമിയും പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനാകുമോ? അത് സാദ്ധ്യമാണെങ്കില്‍ എങ്ങനെയെന്നുള്ളതിന്‍റെ ശാസ്ത്രീയ വിശദീകരണം അധികൃതര്‍ നല്‍കണം. ഇവിടെ നിന്നും പുറംതള്ളുന്ന ആണവ മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. 

ആണവനിലയത്തിനെതിരെ സമരം നടത്തുന്നവരെ വിശ്വാസത്തിലെടുത്ത്കൊണ്ട് അവരുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണം. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം ആവശ്യപ്പെട്ടത് പോലെ രാഷ്ട്രീയമായ ഒരു പരിഹാരത്തിനാവണം ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത്. 

സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാതെ ആയിരിക്കണം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. ജീവനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക തള്ളിക്കളയാനാവില്ല. നിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള വിധിയില്‍ ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 17 സുരക്ഷാ മാനദണ്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതില്‍ പല കാര്യങ്ങളും പൂര്‍ത്തീകരിച്ചിട്ടില്ല എന്ന പ്രശാന്ത്‌ ഭൂഷന്‍റെ  ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അറ്റോര്‍ണി ജനറലിനു കഴിഞ്ഞിട്ടില്ല. അവയൊക്കെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളാണെന്നായിരുന്നു സര്‍ക്കാറിന്‍റെ വാദം. ഇത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ കഴിയില്ല. 

ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഒരു പരിഹാരം സ്വതന്ത്രവും വിശ്വസീനയവുമായ ഒരു റെഗുലേറ്ററി  അതോറിറ്റിക്ക് രൂപം നല്‍കുക എന്നതാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് വ്യക്തമായ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതാവും കുറെകൂടി ഫലപ്രദമാവുക. 

കൂടംകുളം നിലയം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്. അവരുടെ പരമ്പരാഗത തൊഴിലാണത്. കടലില്‍ പോയി അന്നന്നത്തെ ജീവിതത്തിനുള്ള അന്നം കണ്ടെത്തുന്ന പാവപ്പെട്ട തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കരുത്. അവര്‍ക്ക് സ്വീകാര്യമായ പകരം സംവിധാനം ലഭ്യമാക്കേണ്ടത് അധികൃതരുടെ കടമയാണ്.

സമരക്കാരെ ഇങ്ങനെ നേരിടുന്നത് ശരിയോ?



മറ്റൊരു ജാലിയന്‍വാലാബാഗിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ജയലളിത സര്‍ക്കാര്‍ പ്രക്ഷോഭകരെ നേരിടുന്നത്. കൂടംകുളം സമരം രമ്യമായി പരിഹരിച്ചു എന്നായിരുന്നു മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഡല്‍ഹിയില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് സമരമുറകള്‍ക്ക് നവരൂപം പ്രാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 

കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സുശക്തമായി സംഘടിപ്പിക്കപ്പെട്ടവരാണ് തീരപ്രദേശത്തെ മീന്‍പിടുത്തക്കാര്‍. എന്നത് കൊണ്ട് തന്നെ ഒരു പോലീസ്‌ വെടിവെയ്പ്‌ കൊണ്ടൊന്നും തീരുന്ന പ്രശ്നമല്ല കൂടംകുളത്തെത്. സമരക്കാരെ വിശ്വാസത്തിലെടുത്ത് കൊണ്ട് അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. മാവോയിസ്റ്റുകള്‍ ആരെയെങ്കിലും തട്ടിക്കൊണ്ടു പോയി ബന്ധിയാക്കിയാല്‍ ഗവണ്മെന്റ് ഒരു നെഗോഷിയെഷന്‍ ടീമിനെ ഏര്‍പ്പാടാക്കി അവരുമായി ചര്‍ച്ച നടത്തുന്നു. കൂടംകുളത്ത് ഇത്രയും വലിയ ഒരു പ്രക്ഷോഭം ഉണ്ടായിട്ടും സര്‍ക്കാര്‍ സമരക്കാരുമായി സംസാരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. 


അവരെ കായികമായി നേരിട്ട് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. പോലീസ്‌ വെടിവെയ്പും ലാത്തിചാര്‍ജുമൊക്കെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയെ ഉള്ളൂ. സമരപ്രദേശത്ത് അടിയന്തരമായി വൈദ്യ സഹായമെത്തിക്കണം.





Tuesday, August 28, 2012

സഹയാത്രക്കാരി

 ഞാന്‍ ഷാര്‍ജയിലേക്കുള്ള മടക്കയാത്രയിലാണ്. ജോലിയുടെ ഭാഗമായി  മൂന്നു ദിവസത്തേക്ക് കുവൈത്തില്‍ വന്നതായിരുന്നു.   റംസാന്‍ നോമ്പ്‌ മൂന്നാമത്തെ ദിവസം. ഇഫ്താറിനു ഇനിയും അര മണിക്കൂര്‍ ഉണ്ട്.     നല്ല ക്ഷീണം തോന്നുന്നു. വിമാനത്തില്‍ കയറി ഇരുന്നതും തല വേദനയും ക്ഷീണവും കാരണം മയങ്ങിപ്പോയി.
   
 " മക്കളേ  "  ആ വിളി കേട്ട് ഞാന്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു മലയാളി മഹിള. ഞാന്‍ ഒരാളല്ലേ ഉള്ളൂ പിന്നെ എന്തിനാവും അവര്‍ എന്നെ "മക്കളേ" എന്ന് വിളിച്ചത്. അടുത്തിരിക്കുന്നവനെയും കൂട്ടിയാണോ?    ആവാന്‍ വഴിയില്ല.  അതൊരു തദ്ദേശീയനായ അറബിയായിരുന്നു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ്‌ ആ സ്ത്രീയുടെ അടുത്ത ചോദ്യം. 

" ഈ കടലാസൊന്നു നോക്കിയേ, എന്റെ സീറ്റ്‌ എവിടെയാ? ". 

അവര്‍ വെച്ച് നീട്ടിയ കടലാസ് ഞാന്‍ വാങ്ങി നോക്കി. അത് ടിക്കറ്റിന്റെ പ്രിന്‍റ് ആയിരുന്നു. 

ഇതെല്ല. ബോര്‍ഡിംഗ് പാസ്‌ എവിടെ? 

എന്‍റെ  ചോദ്യം  കേട്ടതും  ഹാന്‍ഡ്‌ബാഗില്‍ പാസ്പോര്‍ട്ടിനുള്ളില്‍ ഭദ്രമായി സൂക്ഷിച്ച ബോര്‍ഡിംഗ് പാസ്സ് എടുത്ത് എനിക്ക് നല്‍കി. പാസ്‌ നോക്കിയപ്പോള്‍  എന്‍റെ  സീറ്റിനടുത്ത്‌ തന്നെ 6 B.  6C യിലാണ് ഞാന്‍ ഇരിക്കുന്നത്. 6 A സീറ്റില്‍ ഞാന്‍ നേരത്തെ പറഞ്ഞ അറബിയാണ്. ഞങ്ങളുടെ  മധ്യത്തിലായിട്ടാണ് ഈ സ്ത്രീയുടെ ഇരിപ്പിടം.  

ദേ ഇവിടെ തന്നെയാണ് നിങ്ങടെ സീറ്റ്‌    എന്‍റെ ഇടതു വശത്തുള്ള സീറ്റ്‌ കാണിച്ചു കൊടുത്തു.

"മക്കളവിടെ ഇരിക്കുവോ, ഞാന്‍ ഈ അറ്റത്ത്‌ ഇരുന്നോളാം "   
  
ദേ വീണ്ടും മക്കള്‍ വിളി. ഇത്തവണ എനിക്ക്  സംഗതി പിടി കിട്ടി. സിനിമയിലെ വെഞ്ഞാറമൂടുകാരന്‍റെ മക്കള്‍ വിളി.   ഈ സ്ത്രീ തിരുവനന്തപുരം ഭാഗത്തെവിടെയോ ആയിരിക്കും.  ഞാന്‍ സീറ്റ്‌ മാറി സഹകരിച്ചു.

വിമാനത്തില്‍ കൂടുതല്‍ ആളുകളില്ല. ഇഫ്താറിന്റെ സമയത്തായതിനാല്‍ ഒട്ടു മിക്ക സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഉള്ളവര്‍ തന്നെ ഭൂരിഭാഗവും അറബികളാണ്. ഞാനും അടുത്തിരിക്കുന്ന ഈ വനിതയും മാത്രമാണ് മലയാളികളായിട്ടുള്ളത്. അത് കൊണ്ട്  തന്നെ ഈ  സഹായാത്രികയെ ഒന്ന് പരിചയപ്പെടാമെന്നു കരുതി.

എന്താ പേര്? ഷാര്‍ജയിലെവിടെയാ പോകുന്നത് ? 

"പേര് ലത, ഞാന്‍ ശരിക്കും തിരുവനന്തപുരത്തേക്കാ , ഷാര്‍ജയില്‍ ഇറങ്ങി മാറി കേറണം. "

എന്‍റെ ഊഹം തെറ്റിയില്ല. തിരുവനന്തപുരത്തുകാരി തന്നെ. അങ്ങനെ നാടും വീടുമൊക്കെ പരസ്പരം ചോദിച്ചറിഞ്ഞു. ഞങ്ങള്‍ പരിചയത്തിലായി. ആറ്റിങ്ങലാണ് അവരുടെ വീട്.

കുവൈത്തില്‍ എന്താ ജോലി ? 

"  അറബി വീട്ടിലെ വേലക്കാരിയാ മോനെ. "

അവര്‍ കുവൈത്തിലെത്തിയ സാഹചര്യത്തെ കുറിച്ചും, പ്രവാസത്തിന്‍റെ ഒറ്റപ്പെടലുകളെ കുറിച്ചുമൊക്കെ എന്നോട് പറഞ്ഞു തുടങ്ങി.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ കുവൈറ്റില്‍ വന്നതാണ്.  ഇന്നവര്‍ക്ക് നാല്‍പ്പതു വയസ്സായി. നീണ്ട പതിനഞ്ചു  വര്‍ഷങ്ങള്‍ നാടും വീടും വിട്ടു ഒരിക്കല്‍ അകപ്പെട്ടാല്‍ തിരിച്ചു കേറാന്‍ പ്രയാസമുള്ള പ്രവാസത്തിന്‍റെ ചുഴിയില്‍.. അകപ്പെട്ട ഒരു ഹതഭാഗ്യയായ സ്ത്രീ.

ജീവിത ഭാരവും പേറി മരുഭൂമിയിലെത്തിയ ഒരു തനി നാട്ടിന്‍പുറത്തുകാരി. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ്‌  ഒരു വാഹന അപകടത്തില്‍ മരിച്ചു പോയി. പതിനേഴും, ഇരുപതും വയസ്സുള്ള  രണ്ടു പെണ്‍മക്കളാണവര്‍ക്ക്. ഇത്രയും കാലം അറബി വീട്ടില്‍ അഹോരാത്രം അദ്വാനിച്ചു കാശുണ്ടാക്കി മൂത്തവളുടെ കല്യാണം നടത്തി. നാട്ടിന്‍പുറത്ത്‌ നിന്നെത്തുന്ന ഒരു വീട്ടുജോലിക്കാരിക്ക് അനുഭവിക്കേണ്ടി വരുന്ന ദൈന്യത കലര്‍ന്ന യാഥാര്‍ത്യങ്ങളെ കുറിച്ച് അവര്‍ എന്നോട് സംസാരിച്ചു തുടങ്ങി.

        അറബി വീട്ടില്‍   കുറഞ്ഞ വേതനത്തിന് ജോലി എടുക്കേണ്ടി വരുന്ന ഒരു വേലക്കാരിയുടെ വേദന അവര്‍ മറച്ചു വെക്കുന്നില്ല. അതേസമയം തന്നെ അവര്‍ പരിചയപ്പെട്ട അറബികളില്‍ ഭൂരിഭാഗം പേരും നല്ലവരാണെന്നാണ് അവരുടെ അഭിപ്രായം.

" ഞാന്‍ ആദ്യം വന്നത് ഒരു വല്യ അറബി വീട്ടിലായിരുന്നു. അവര് നല്ല ആളുകളായിരുന്നു. വീട്ടിലെ പ്രായമായ ഒരു മാമയുടെ കാര്യങ്ങളൊക്കെ നോക്കലായിരുന്നു ജോലി. പതിനാല്  കൊല്ലാത്തോളം ഞാനാ വീട്ടിലായിരുന്നു."

   "  ഒരുപാട് സ്ഥലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട് മോനെ. മാമ പോകുന്നിടത്തൊക്കെ എന്നേം കൂടെ കൂട്ടും. അങ്ങനെ ഞാന്‍ സൗദിയിലും, ലണ്ടനിലും, ന്യൂ യോര്‍ക്കിലും വരെ എത്തിയിട്ടുണ്ട്."

ഇത് കേട്ടപ്പോള്‍ എനിക്കൊരു സംശയം. ഇത്രയും രാജ്യങ്ങളൊക്കെ സന്ദര്‍ശിച്ചിട്ടും ബോര്‍ഡിംഗ് പാസ് നോക്കി സീറ്റ്‌ കണ്ടെത്താന്‍ അറിയില്ലല്ലോ. ഇനി ഇവര്‍ ബഡായി വിടുന്നതാവുമോ?. പിന്നെ ഒന്ന്   ആലോചിച്ചപ്പോള്‍ ശരിയായിരിക്കും എന്ന് തോന്നി. അത്രയ്ക്ക് ദൃഢമല്ലേ   കുവൈത്തും  അമേരിക്കയും  തമ്മിലുള്ള ബന്ധം.

" ഇപ്പോ ഒരു വര്‍ഷായിട്ട് വേറെ വീട്ടിലാ. ഈ വീട്ടില്‍ കഥ വേറെയാ മക്കളെ. വല്യ കഷ്ടപ്പാടാ. എന്‍പതു ദിനാര്‍ മാസ ശമ്പളവും ഹോം നഴ്സിന്റെ ജോല്യാന്നൊക്കെ പറഞ്ഞിട്ടാ വന്നത്. ഇവിടെ ഇപ്പോ അടുക്കളയിലാ ജോലി. അറുപതു ദിനാര്‍ തരും. ഇരുപതു അവരു പിടിക്കും.  " 

സംസാരിച്ചു നേരം പോയതറിഞ്ഞില്ല. ഇഫ്താറിനുള്ള സമയമായി. ജീവിതത്തിലാദ്യമായിട്ടാണ് മാനത്ത് വെച്ചൊരു നോമ്പ് തുറ. വിമാനം എയര്‍ അറേബ്യ ആയത് കൊണ്ട് വലിയ പ്രതീക്ഷയൊന്നുമില്ല.      പച്ച വെള്ളമെല്ലാതെ എന്തെങ്കിലും കിട്ടണമെങ്കില്‍ കാശ് കൊടുക്കണം.      

ഭക്ഷണത്തിന്‍റെ   വണ്ടിയുമായി എയര്‍ ഹോസ്റ്റസ് എന്‍റെ  സീറ്റിനടുത്തെത്തി. ഒരു കപ്പ് വെള്ളവും ഒരു ഈന്തപ്പഴവും കിട്ടി.     

ഇന്നെനിക്ക് നല്ല വിഷപ്പുണ്ട്.  അത്താഴം പോലും കഴിക്കാതെ നോമ്പ് പിടിച്ചതാ. ഒരു ചിക്കന്‍ ബിരിയാണി കഴിക്കാമെന്ന് കരുതി. 

സ്കൈ കഫെ മെനുവിലെ ചിക്കന്‍ ബിരിയാണിയുടെ പടം കാണിച്ചു ഒരെണ്ണം ആവശ്യപ്പെട്ടു.

"സര്‍., വി ഡോന്‍റ് ഹാവ് ബിരിയാണി. ഒണ്‍ലി സാന്‍ഡ് വിച്ചെസ്‌ ".  

റെക്കോര്‍ഡ്‌ ചെയ്തു വെച്ചത് പോലെയുള്ള മറുപടി.     

ചെറിയ ദൂരമായത്‌ കൊണ്ട് റൈസ് ഒന്നും ഇല്ല. സാന്‍ഡ് വിച്ച് മാത്രമേ ഉള്ളൂ.

കാശ് കൊടുത്താലും ഇഷ്ട ഭക്ഷണം കിട്ടില്ലെന്ന് വന്നപ്പോള്‍ സാന്‍ഡ് വിച്ച്  ആണെങ്കില്‍ സാന്‍ഡ് വിച്ച്.       ഒരു ചിക്കന്‍ സാന്‍ഡ് വിച്ച്  ഞാനും    വാങ്ങി.

 "ഇതില് ഭക്ഷണത്തിനു കാശ് കൊടുക്കണോ?" ലത ചേച്ചിയുടെ ചോദ്യം.

ചോദ്യം കേട്ടിട്ട് ഈ ബജറ്റ് വിമാനത്തിന്‍റെ  രീതികളെ കുറിച്ചൊന്നും അവര്‍ക്ക് വലിയ പിടിയില്ലെന്നു തോന്നുന്നു. ഞാന്‍  സാന്‍ഡ് വിച്ച് വേണോ എന്നെങ്കിലും ചോദിക്കേണ്ടാതായിരുന്നു.                വിശപ്പിന്‍റെ  കാഠിന്യം കൊണ്ട് അതൊക്കെ മറന്നു പോയി. 

അല്ലെങ്കിലും ഞാനങ്ങനെയാ  കഠിന  വിശപ്പാണെങ്കില്‍ സ്വന്തം കാര്യം സിന്ദാബാദ്.         ഈ  "നല്ല" ശീലത്തിന് കെട്ട്യോളെ പഴി ഒരുപാട് കേട്ടിട്ടുണ്ട്.

ഇതില്  കാശ്  കൊടുത്താല്‍ തന്നെ കിട്ടാന്‍ പണിയാ ചേച്ചി.  സാധാരണ പച്ച വെള്ളം മാത്രേ കിട്ടൂ . ഇന്ന് കിട്ടിയ ഈന്തപ്പഴം റംസാന്‍ സ്പെഷ്യലാ !! 

ഇത് കേട്ടപ്പോള്‍ അവരുടെ മുഖഭാവത്തില്‍  വന്ന മാറ്റം ഞാന്‍ ശ്രദ്ധിച്ചു. ആരോടോ ദേഷ്യം ഉള്ളത് പോലെ. ലത ചേച്ചി കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് പറഞ്ഞു.

"അര്‍ബാബ് എന്നെ പറ്റിച്ചു. പെട്ടെന്ന് ടിക്കറ്റ്‌ എടുത്തപ്പൊളെ തോന്നി. എവിടുന്നു കിട്ടി അവന്   ഈ ടിക്കറ്റ്‌." ."

പ്രവാസത്തിന്‍റെ ചൂടും ചൂരും നന്നായി അറിയാവുന്ന എനിക്ക് അവരുടെ സംസാരത്തില്‍ എന്തോ ഒരു പന്തികേട് തോന്നി.

ഭക്ഷണം ഉണ്ടാവില്ലാന്നൊന്നും  പറഞ്ഞില്ലേ.

"ഇല്ല മോനെ . ഭക്ഷണം കിട്ടാത്ത കാര്യമൊന്നും പറഞ്ഞില്ല. ഈ യാത്ര തന്നെ പെട്ടെന്നുള്ള തീരുമാനായിരുന്നു. റംസാന്‍ ആയത് കൊണ്ട് വല്യ ജോലിയൊന്നുമില്ല. ആര്‍ക്കെങ്കിലും നാട്ടില്‍ പോണോന്നു  അര്‍ബാബ് വന്നു  ചോദിച്ചു . ഞാന്‍ റെഡിയാണെന്ന് പറഞ്ഞു.      തമാശയായിരിക്കുമെന്നാ ഞാന്‍ കരുതിയേ. "


ജീവിതത്തിന്‍റെ തീക്ഷണതയില്‍ എരിഞ്ഞു തീരുന്ന ലത ചേച്ചിയെ പോലുള്ള  പ്രവാസിക്ക് തന്‍റെ  ചുടുനിശ്വാസത്തോടൊപ്പം പങ്കു വെക്കാന്‍ പിറന്ന നാടിന്‍റെ  സുഗന്ധമുള്ള ഓര്‍മ്മകള്‍ മാത്രമാണ് കൂട്ടിന്. അത് കൊണ്ട് തന്നെ നാട്ടില്‍ പോകാന്‍ താല്‍പര്യം ഉണ്ടോ എന്ന ചോദ്യത്തിന് വേറൊന്നും ചിന്തിക്കാതെ "യെസ്" പറഞ്ഞു. 

അന്ന് വൈകുന്നേരം തന്നെ ടിക്കറ്റ്‌ ശരിയാക്കി കൊടുത്തു. പിറ്റേ ദിവസം വൈകുന്നേരം കുവൈത്ത്‌ സിറ്റിയില്‍ നിന്നും ഷാര്‍ജയിലേക്കും, അവിടുന്ന് മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തേക്കും.  

അപ്രതീക്ഷിതമായി നാട്ടില്‍ പോകാനുള്ള അവസരം കൈവന്നതോടെ       പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലായിരുന്നു അവര്‍ . നാട്ടിലേക്ക്‌ കൊണ്ട്  പോകാനായി പല ഘട്ടങ്ങളിലായി വാങ്ങി വെച്ച സാധനങ്ങളെല്ലാം ഭദ്രമായി പാക്ക്‌ ചെയ്തു. നാട്ടിലെ ബന്ധുക്കളെയൊക്കെ അറിയിച്ചു. ആഹ്ലാദത്തോടെ പിറന്ന മണ്ണിലേക്ക്.


കുറച്ചു നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല.    വേറൊന്നും കൊണ്ടല്ലെട്ടോ വായില്‍ സാന്‍ഡ് വിച്ചാണ്.      അല്ലെങ്കിലും ഈ സാധനം കഴിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം.   അല്ലെങ്കില്‍ അതിനകത്ത് തിരുകിക്കേറ്റിയതൊക്കെ താഴോട്ടു പതിക്കും. 

നല്ല ടേസ്റ്റ്. വിശന്നു പൊരിയുന്ന വയറിനു എല്ലാം രുചി തന്നെ. 


ഭക്ഷണം കഴിച്ചു തീര്‍ന്നപ്പോഴാ ഞാനൊരു കാര്യം ശ്രദ്ധിച്ചത്. സഹായാത്രക്കാരി ആ കൊടുത്ത വെള്ളം പോലും കുടിച്ചിട്ടില്ല. ഈന്തപ്പഴവും അതേപോലെ ഇരിപ്പുണ്ട്.  ഞാന്‍ കാര്യം തിരക്കി.

ചേച്ചി എന്താ ഒന്നും കഴിക്കാത്തെ? . വെള്ളം പോലും കുടിച്ചില്ലല്ലോ 

"ഇതിനും കാശ് കൊടുക്കണ്ടേ മോനെ"

ചേച്ചിയുടെ മറുപടി  കേട്ട് എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. അതിനും പൈസാ കൊടുക്കണമെന്നാണ് പുള്ളിക്കാരി കരുതിയത് .      അത് ഫ്രീയാണെന്ന് ഞാന്‍ പറഞ്ഞു തീരുമ്പോഴേക്കും ഈന്തപ്പഴം അകത്താക്കി. വെള്ളവും കുടിച്ചു. എന്നിട്ട് പറഞ്ഞു.

"എനിക്കും നോമ്പായിരുന്നു മോനെ"

അത് കേട്ടതോടെ ഞാന്‍ ശരിക്കും മരവിച്ചു പോയി. ഒരു നോമ്പുകാരിയായ പാവപ്പെട്ട സ്ത്രീ എന്‍റെ  തൊട്ടടുത്തിരിക്കുന്നു. നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞിട്ടും ഒന്നും കഴിക്കാതെ. ഞാനാണെങ്കില്‍ വല്യ നോമ്പുകാരന്‍റെ  ഗമയില്‍ മിഷ്ടാനം തട്ടി വിടുന്നു.  

ഇവര്‍ ലതയല്ലേ. എന്തിനാവും ഈ യാത്രയ്ക്കിടയില്‍ പോലും വ്രതം അനുഷ്ടിക്കുന്നത്?.  ഇനി ലത എന്ന് പേരുള്ള വല്ല മുസ്ലിം സ്ത്രീയുമാണോ ?  ആകെ കണ്‍ഫ്യൂഷന്‍ . എങ്കില്‍ ആ കണ്‍ഫ്യൂഷന്‍ അങ്ങ് തീര്‍ത്തേക്കാമെന്നു കരുതി.

 ചേച്ചി  നോമ്പെടുക്കാറുണ്ടോ? 

"എന്ത് ചോദ്യായിത്. പതിനഞ്ചു കൊല്ലമായി മോനെ  എല്ലാ റംസാനിലും    നോമ്പ്‌ പിടിക്കുന്നു. അതൊരു ശീലായിപ്പോയി. ലോകത്തെവിടെ ആയാലും ഞാന്‍ റംസാനില്‍ നോമ്പ്‌ എടുക്കും." 

ദീര്‍ഘ കാലമായി ഗള്‍ഫില്‍ ജീവിക്കുന്ന ഒരു പ്രവാസി സ്ത്രീ. അവര്‍ അറബികളുടെ  സംസ്കാരത്തെ പല കാര്യങ്ങളിലും പിന്തുടരുന്നതില്‍ അദ്ഭുതപ്പെടാനില്ല.  എന്നാലും ഈ യാത്രയില്‍ പോലും വ്രതം എടുക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തി.     അതിനെക്കുറിച്ച് കൂടുതല്‍ അവരോടു ചോദിച്ചറിഞ്ഞപ്പോള്‍ ഈ സഹായാത്രക്കാരിയെ കുറിച്ചുള്ള എന്‍റെ  എല്ലാ ധാരണകളും അസ്ഥാനത്തായി.

എല്ലാ ഞായറാഴ്ച്ചകളിലും സഹപ്രവര്‍ത്തകരായ ശ്രീലങ്കക്കാരോടൊപ്പം   കുവൈറ്റിലെ  ക്രിസ്ത്യന്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്ന, എല്ലാ റംസാനിലും പടച്ചോന്‍റെ  പ്രീതി പ്രതീക്ഷിച്ചു നാട്ടിലാണെങ്കില്‍ പോലും വ്രതമനുഷ്ടിക്കുന്ന, ആദ്യം ജോലിക്ക് നിന്ന വീട്ടിലെ മാമയോടൊപ്പം സൗദിയില്‍ പോയപ്പോള്‍ അവിടുത്തെ മുതവ്വ ( മുസ്ലിം പണ്ഡിതന്‍ ) നല്‍കിയ മോതിരം ഒരു വിശ്വാസത്തിന്‍റെ  ഭാഗം എന്നത് പോലെ ഇന്നും കാത്തു സൂക്ഷിക്കുന്ന, ഹിന്ദുവായി ജനിച്ചു വളര്‍ന്നു ആ മതത്തിന്‍റെ     ആചാരങ്ങളെയും, അനുഷ്ടാനങ്ങളെയും    പിന്തുടരുന്ന ഈ നിരാലംബയായ പാവം പ്രവാസി സ്ത്രീയെ  ഞാന്‍ ഏതു മത വിശ്വാസത്തിന്‍റെ  ഭാഗമെന്നു പറയും.  

അറബിനാട്ടില്‍ വീട്ടുവേലക്കാരികള്‍ക്ക്  സാധാരണയായി ഒഴിവു ദിവസങ്ങള്‍ ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ ഞായറാഴ്ച്ചത്തെ പള്ളിയില്‍ പോക്ക് അവര്‍ക്കൊരാശ്വാസമായിരുന്നു. 

വിമാനം ഏകദേശം ഷാര്‍ജയില്‍ എത്താറായി. ഇനി കൃത്യം മുപ്പതു മിനിറ്റ് കൂടി. പൈലറ്റ് ലാന്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ നല്‍കിത്തുടങ്ങി. 

ഞാന്‍ ഒരു കാര്യം ചോദിക്കാന്‍ വിട്ടു പോയി.

ചേച്ചി കാശൊക്കെ ഉണ്ടോ? നാളെ രാവിലെ അഞ്ചു മണി ആകും  നാട്ടിലെത്താന്‍. . വല്ലതും കഴിക്കണ്ടേ

ചോദ്യം കേട്ടപ്പോള്‍ ഒരു ചിരി മാത്രം. ഒന്നും പറയുന്നില്ല. 

എനിക്ക് കാര്യം പിടികിട്ടി. പൈസ ഇല്ലാത്തത് കൊണ്ടാവും നോമ്പായിട്ടു പോലും ഒന്നും വാങ്ങിക്കഴിക്കാത്തത്.  

പിന്നെ ഞാന്‍ സംസാരിക്കാനൊന്നും നിന്നില്ല.  ഒരു സാന്‍ഡ് വിച്ചും മിനിറല്‍ വാട്ടറും വാങ്ങിക്കൊടുത്തു.  ആദ്യം നിരസിച്ചെങ്കിലും പിന്നീട് വാങ്ങിക്കഴിച്ചു. 

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. കൈ കൂപ്പിക്കൊണ്ട്      പറഞ്ഞു.

"ഒരുപാട് നന്ദിയുണ്ട് മോനേ. നല്ല തല വേദനയും ക്ഷീണവുമായിരുന്നു. ഇത് കഴിച്ചപ്പോള്‍ നല്ല ആശ്വാസം തോന്നുന്നു,    പടച്ചോനുണ്ടെന്‍റെ     കൂടെ. ദൈവം തന്ന ആഹാരാ ഞാനിപ്പോ കഴിച്ചത് " 

ആ വാക്കുകള്‍ എന്‍റെ കണ്ണിനെയും ഈറനണിയിച്ചു.

എനിക്ക് സമാധാനമായി. ഈ പുണ്യ മാസത്തില്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ. അല്ലെങ്കിലും അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ നിന്‍റെ  ഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് അവനും കൂടി നല്‍കുക എന്ന നബിവചനത്തില്‍ വിശ്വസിക്കുന്ന   ഞാന്‍.,      ഈ സഹയാത്രിക പട്ടിണി കിടക്കുമ്പോള്‍ സഹായിച്ചില്ലെങ്കില്‍ എന്ത് വ്രതം, എന്ത് വിശ്വാസം.  പിന്നെ എന്‍റെ  നോമ്പ്‌ പടച്ചോന്‍ സ്വീകരിക്കുമോ.


ഓര്‍ക്കാപ്പുറത്തുള്ള  യാത്രയായത് കൊണ്ട്  ഒന്നും നേരാംവണ്ണം പ്ലാന്‍ ചെയ്യാന്‍ പറ്റിയില്ല അവര്‍ക്ക്.  ആകെ കയ്യിലുണ്ടായിരുന്നത് നൂറു കുവൈറ്റ്‌ ദിനാര്‍ . അതില്‍ പത്ത് ദിനാര്‍ വെച്ച് ബാക്കി തൊണ്ണൂറു ദിനാര്‍ തലേ ദിവസം നാട്ടിലേക്കയച്ചു.   പത്ത്‌ ദിനാറിന് ഡ്യൂട്ടി ഫ്രീയില്‍ നിന്നും പാല്‍പ്പൊടിയും കുട്ടികള്‍ക്ക് ചോക്ലേറ്റും മറ്റും വാങ്ങിച്ചു.  വിമാനത്തിലെന്തിനാ കാശ്, ഭക്ഷണമൊക്കെ കിട്ടുമല്ലോ എന്നാലോചിച്ചു കയ്യിലൊന്നും വെച്ചില്ല. 


ഞാന്‍   വീണ്ടും   ഓരോ   കാര്യങ്ങളിങ്ങനെ   ചോദിച്ചറിഞ്ഞു.

ആദ്യം ജോലിയെടുത്ത വീട്ടുകാരെ കുറിച്ച് പറയുമ്പോള്‍ ലതച്ചേച്ചിക്ക് നൂറു നാവായിരുന്നു. 

"ആ മാമയ്ക്ക് എന്നോട് വല്യ ഇഷ്ടായിരുന്നു.   എന്‍റെ  കയ്യും പിടിച്ചാ  അവര്‍ മരിച്ചത്. അത് കൊണ്ട് തന്നെ അവരെ മക്കള്‍ക്കും എന്നോട് നല്ല ഇഷ്ടായിരുന്നു. "

പിന്നെന്തിനാ ചേച്ചി അവിടുന്നു മാറിയത്?

ആ ചോദ്യം അവര്‍ക്ക് അത്ര അങ്ങ് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. 

" അത് പിന്നെ അവരെന്‍റെ  മോളെ ചോദിച്ചു. അത് കൊണ്ടാ ".

എനിക്കൊന്നും പിടി കിട്ടിയില്ല.   

മോളെ ചോദിച്ചൂന്നോ. എന്തായിരുന്നു കാര്യം 

"  അവളേം കൂടി ഇങ്ങു കൂട്ടാന്‍ പറഞ്ഞു. വീട്ടുജോലിക്കായി. അത് ഞാന്‍ സമ്മതിച്ചില്ല. "

ഭര്‍ത്താവ്   മരണപ്പെട്ടതോടെ   അത്താണി   നഷ്ടപ്പെട്ട      കുടുംബത്തിന്‍റെ  ഭാരവും പേറി    അറബി വീട്ടിലെ   എച്ചില്‍പാത്രം     വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചത്      മക്കളെ നല്ല രീതിയില്‍ വളര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നു.     
സംഭാഷണത്തിനിടയില്‍   പല പ്രാവശ്യം    ആ മാതാവ് അത് സൂചിപ്പിക്കുന്നുണ്ടായിരുന്നു.

അടിമകളെപ്പോലെ അറബിവീട്ടിന്‍റെ  കനത്ത മതില്‍ക്കെട്ടിനുള്ളില്‍ ജീവിക്കുന്നവരാണ് ഗള്‍ഫിലെ വീട്ടു ജോലിക്കാര്‍ എന്നതായിരുന്നു എന്‍റെ  ധാരണ.   അത്  കൊണ്ട്  തന്നെ  എന്‍റെ  സംശയങ്ങളും തീരുന്നില്ല.

ജോലിയുടെ പ്രശ്നമല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ലല്ലോ. വീട്ടുകാര്‍ ഉപദ്രവിക്കുമോ ?

അറബികളെ കുറിച്ച് അവര്‍ക്ക് കുറെ നല്ലതും പറയാനുണ്ട്. അതെ പോലെ മോശം വശങ്ങളുമുണ്ട്.

" എനിക്കങ്ങനെയൊന്നും ഉണ്ടായിട്ടില്ല.           എന്നാലും ഉണ്ട്  മോനേ ഉപദ്രവിക്കുന്ന     വീടുകളും ഉണ്ട്.      ചില കുരുത്തംകെട്ട പിള്ളേരുള്ള വീടുകളുണ്ട്. പക്ഷെ കൂടുതലായിട്ടില്ല. ഞങ്ങള്‍ക്ക്   ഒരു സ്വാതന്ത്ര്യം ഇല്ലാത്തത് പോലെയാ.     മൊത്തത്തിലൊരു കൂട്ടില്‍ പിടിച്ചിട്ടത് പോലെ തോന്നും. " 

" കേബിന്‍ക്രൂ ടേക്ക്  യുവര്‍ സീറ്റ്‌ ഫോര്‍ ലാന്‍ഡിംഗ്" 

വിമാനം ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്നു.           ഞങ്ങള്‍ സംസാരമൊക്കെ നിര്‍ത്തി.   അപ്പോഴാണ്‌ ഒരു പ്രധാനപ്പെട്ട കാര്യം ഞാന്‍ ശ്രദ്ധിച്ചത്.  അടുത്തിരിക്കുന്ന അറബി ഷാര്‍ജ  നഗരത്തിന്‍റെ   ആകാശക്കാഴ്ച്ച  മൊബൈലില്‍  പകര്‍ത്തുന്നു.   ലാന്‍ഡിംഗ് സമയത്ത്‌ മൊബൈല്‍ ഒണാക്കിയാല്‍    പതിയിരിക്കുന്ന   അപകടത്തെ കുറിച്ച്   ഞാന്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു.  അദ്ദേഹം മൊബൈല്‍ ഓഫാക്കി. 

സുരക്ഷിതമായി ഞങ്ങള്‍ ഷാര്‍ജയില്‍ വിമാനമിറങ്ങി.   കൊച്ചിക്ക് വിമാനം കേറാന്‍ ട്രാന്‍സ്ഫര്‍ ഡസ്കിലേക്കുള്ള വഴി ഞാന്‍ ചേച്ചിക്ക്  കാണിച്ചു കൊടുത്തു. 
ഇനിയെന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി   ഞാന്‍ കുറച്ചു കാശു കൊടുത്തു.
"വേണ്ട മോനെ ഇനി എനിക്ക് വള്ളം മാത്രം കുടിച്ചാല്‍ മതി, അത് കിട്ട്വോല്ലോ "
കൈകൂപ്പിക്കൊണ്ട് നന്ദി പറയുന്ന ആ മുഖം എന്നില്‍ നിന്ന് മായുന്നില്ല. എന്‍റെ സഹായ വാഗ്ദാനം അവര്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. 

നിങ്ങള്‍ ഇനിയും ഗള്‍ഫിലേക്ക് വരുമോ ?
എന്‍റെ ചോദ്യം കേട്ട് ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.
"ഒരാളേം കൂടി കെട്ടിച്ചയക്കാനുണ്ട്. വരാതെ ഒക്കില്ല."

എന്‍റെ മൊബൈല്‍ റിംഗ് ചെയ്യുന്നു. പുറത്ത് കാത്തു നില്‍ക്കുന്ന സുഹൃത്താണ്. പാസ്‌പോര്‍ട് കണ്‍ട്രോള്‍ സെക്‌ഷനില്‍ ഇപ്പോള്‍ തന്നെ വലിയ ക്യു കാണുന്നുണ്ട്.  പെട്ടെന്ന് പുറത്തിറങ്ങണം. ചേച്ചിയോട് യാത്ര  പറഞ്ഞു  ഞാനും ആ നീണ്ട ക്യുവില്‍ കൂടി. 

ആ സഹായാത്രക്കാരി എന്‍റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. എന്‍റെ  ജോലി  സാഹചര്യം ഓര്‍ക്കുമ്പോള്‍ ദൈവത്തിനു ഒരായിരം നന്ദി പറയുന്നു.    പക്ഷെ പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ അസാമാന്യ നിശ്ചയ ധാര്‍ഢ്യത്തോട് കൂടി ജീവിതത്തെ നോക്കി കാണുന്ന ആ മലയാളി വനിത  ആദരവ് അര്‍ഹിക്കുന്നു.

കറങ്ങുന്ന കസേരയില്‍ ശീതീകരിച്ച ഓഫീസില്‍  ലാപ്ടോപ്പിന് മുന്നില്‍ ഇരുന്നു വളരെ നല്ല അറ്റ്‌മോസ്ഫിയറില്‍ ജോലി ചെയ്യുന്ന ഞാനുള്‍പ്പടെയുള്ള പ്രവാസികള്‍  ഉച്ച ഭക്ഷണത്തിനായി പുറത്തിറങ്ങുമ്പോള്‍ അറിയാതെ പറഞ്ഞു പോകാറുണ്ട്  ഓഹ് എന്തൊരു ചൂടെന്നു. പക്ഷെ  ഇന്ന് ഞാന്‍ തിരിച്ചറിയുന്നു നിരാലംഭാരായ പ്രവാസികളുടെ വേദന.